സംരക്ഷണം നൽകാൻ സ്ഥാപിച്ച യുഎസ് താവളങ്ങൾക്ക് സുരക്ഷ നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ. എണ്ണവില ബാരലിന് 106 ഡോളറായിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്ക് പോകുന്നു. അമേരിക്കയിലാവട്ടെ യുദ്ധവിരുദ്ധ വികാരം കത്തിപ്പടരുന്നു. സ്വന്തം പാർട്ടിക്കാരടക്കം ട്രംപിനെ തള്ളിപ്പറയുകയാണ്.
ഇങ്ങ് കേരളത്തിലടക്കം ലോകത്തെല്ലായിടത്തും യുദ്ധക്കെടുതി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ എന്ത് ചെയ്യും മല്ലയ്യാ എന്ന് ചോദിക്കുമ്പോൾ അതൊന്നും കേൾക്കാതെ ലെബനോൻ പിടിച്ചടക്കാനുള്ള വാശിയിലാണ് നെതന്യാഹു. തുടങ്ങിയ വച്ച യുദ്ധം കയ്യിൽ നിന്ന് പോയ അവസ്ഥ.
ട്രംപിന്റെ നിലപാടുകളിലെ വൈരുദ്ധ്യം
ഇക്കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഒരു പോസ്റ്റ് ഇട്ടത്:
"ഇറാനിതാ 100 ശതമാനവും തോറ്റിരിക്കുന്നു. അമേരിക്കയോട് കളിച്ചാൽ ഇങ്ങനെയിരിക്കും.
എന്നാലോ, അത് കഴിഞ്ഞ് മൂന്നാം നാൾ ട്രംപ് മാറ്റി പറഞ്ഞു. ഹോർമുസ് കടലിടുക്ക് പിടിച്ചടക്കാൻ സഹായം വേണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ - ഈ രാജ്യങ്ങളോടായി സഹായം അഭ്യർത്ഥിച്ചു. ഒന്ന് രണ്ട് രാജ്യങ്ങൾ മുഖ്യമായും മറുപടി നൽകി, മറ്റുള്ളവർ ചിന്താവിഷ്ടരായി. അതോടെ ട്രംപിന് കലി വന്നു. സഹായിക്കാൻ പറഞ്ഞിട്ട് സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി കട്ടപ്പുകയാവുമെന്ന് ഭീഷണി. സ്പെയിനും ഓസ്ട്രിയയും മുഖത്ത് നോക്കി പറഞ്ഞു: "തൽക്കാലം ഈ കളിക്കില്ല."
ബ്രിട്ടന്റെ കാര്യമാണ് തമാശ. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപിനോട് അങ്ങോട്ട് പറഞ്ഞതാണ്:
"ഒരു സഹായത്തിന് രണ്ട് വിമാനവാഹിനി കപ്പലുകൾ അങ്ങോട്ട് അയക്കട്ടെ?"
ട്രംപ് പുച്ഛിച്ചു: "തൽക്കാലം ആവശ്യമില്ല, വിജയിച്ച ശേഷം യുദ്ധത്തിൽ ചേരുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല." എന്നിട്ടോ, അത് പറഞ്ഞ് വായിലെ വെള്ളം വറ്റും മുൻപ് അതേ ബ്രിട്ടനോട് ട്രംപിന് സഹായം ചോദിക്കേണ്ടി വന്നു.
നിലവിലെ പ്രതിസന്ധി
ബ്രിട്ടനെ മാത്രമല്ല, നാറ്റോ എന്നും പറഞ്ഞ് ഏത് യുദ്ധത്തിനും കൂടെ നിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങളെ എല്ലാം പടിക്ക് പുറത്താക്കിയാണ് ട്രംപ് ഇസ്രായേലിനെയും കൂട്ടി യുദ്ധത്തിന് പോയത്. യൂറോപ്യൻ രാജ്യങ്ങളെ കുറച്ചൊന്നുമല്ല ഏഴാം അയലത്ത് പോലും അടുപ്പിക്കാറില്ലായിരുന്നു ട്രംപ്. ഇടക്ക് "ഗ്രീൻലാൻഡ് ഞാനിങ്ങ് എടുക്കുവാ" എന്ന് പറയും, തന്നില്ലെങ്കിൽ താരിഫ് കൊണ്ട് അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. എന്നിട്ടാണ് ഇപ്പോൾ അതേ രാജ്യങ്ങൾക്ക് മുന്നിൽ സഹായം ചോദിച്ചു നിൽക്കുന്നത്.
നിലവിൽ ട്രംപിന് മുന്നിൽ രണ്ട് വഴികളാണുള്ളത്:
യുദ്ധം തുടരുക.
വിജയം പ്രഖ്യാപിച്ച് പിന്മാറുക.
ഈ രണ്ട് തീരുമാനങ്ങളും അപകടകരമാണ്. യുദ്ധം തുടർന്നാൽ ഇറാൻ സൈനികമായി ദുർബലമാകും, എന്നാൽ ഹോർമുസിലും ഗൾഫ് രാജ്യങ്ങളിലും അവർ ഉയർത്തുന്ന ഭീഷണി കുറയണമെന്നില്ല. കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവൻ പോകാനും ഇടയുണ്ട്. യുദ്ധം സാമ്പത്തിക ബാധ്യതയും കൂട്ടും.
വിജയം പ്രഖ്യാപിച്ച് പിന്മാറുന്നതും എളുപ്പമല്ല. ഭരണകൂടത്തെ മാറ്റും എന്ന മുൻ പ്രഖ്യാപനം പാളിപ്പോയി. ഖമേനിക്ക് പകരം വന്നത് അദ്ദേഹത്തിന്റെ മകനാണ്. നിലപാട് കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നെ ആണവ ഭീഷണി - പത്തോ അതിലധികമോ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഇന്ധനം ഇറാന്റെ പക്കലുണ്ട്. ഇത് പിടിച്ചെടുക്കാൻ ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിൽ കരയുദ്ധം നടത്തുകയാണ് പരിഹാരം, അത് പക്ഷേ അപകടകരമാണ്.
സെനറ്റർ ക്രിസ് മർഫിയുടെ നിരീക്ഷണം
യുഎസ് സെനറ്റർ ക്രിസ് മർഫി ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:
ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി പൊള്ളയാണെന്ന് നെതന്യാഹു പറഞ്ഞത് ട്രംപ് വിശ്വസിച്ചു.
യുഎസ് നേവി വിചാരിച്ചാൽ ടാങ്കറുകൾക്ക് സുരക്ഷ നൽകാം എന്ന ധാരണ തെറ്റായിരുന്നു.
ഇറാന്റെ ഡ്രോൺ യുദ്ധമുറയെ ട്രംപ് ഗൗരവമായി എടുത്തില്ല. യുക്രൈൻ യുദ്ധത്തിൽ നിന്ന് ഒന്നും പഠിച്ചില്ല.
ഹിസ്ബുള്ളയും ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളും ഉയർത്തുന്ന ഭീഷണി നിസ്സാരമായി കണ്ടു.
യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ട്രംപിന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല.
യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ട്രംപിന്റെ മുന്നിലുള്ള ഏക വഴി എന്ന് സെനറ്റർ മർഫി പറയുന്നു.
____________________________________
താഴെ പ
ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍
വീഡിയോസ് soon ❤️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ